റുബ് അല്‍ ഖലി – വിജനമായൊരു മണല്‍ ദുനിയാവ്.
ഒട്ടകങ്ങളുടെ ദിശാബോധത്തിന് ജീവന് നല്കാന് അരത്തൊട്ടി വെള്ളം കൊടുക്കാന്‍ മടിക്കുന്ന ഒരു പ്രവിസ്താര മരുഭൂമിയാണ് റൂബ് അല്‍ ഖലി.
തുടര്‍ച്ചയായി നാലുരാജ്യങ്ങളിലായി പരന്നു കിടക്കുന്ന ഈ ഭൂമിയിലെ ഏറ്റവും വലിയ വിജനമായ മണല്‍ മാത്രമുള്ള മരുഭൂമിയും കൂടിയാണ് റുബ് അല്‍ ഖലി.
വിജനതയുടെ വാസസ്ഥലം എന്ന വിശേഷണത്തില്‍ ആധുനിക മനുഷ്യന്റെ കാലടികള്‍ ചെന്നെത്താന്‍ ഭയപ്പെട്ട ഈ മരുസാഗരം ആയിരത്തി തൊള്ളായിരത്തി ഇരുപത്തിമൂന്ന് വരെ എഴുതപ്പെട്ട ചരിത്രങ്ങളില്‍ നിന്നും മറഞ്ഞു നിന്നു.
വലുപ്പം കൊണ്ട് ഒന്നാമതായ സഹാറയില്‍ ചിലമേഖലകളില്‍ പുരാതന പാറക്കൂട്ടങ്ങളും ചരല് മണല്‍ മിശ്രിതവും കാണാം. മണല്‍ – മണല്‍മാത്രം പരന്നൊഴുകുന്ന ഭൂമിയിലെ ഏറ്റവും വലിയ മരുസാഗരമായി റൂബ് അല്‍ ഖലി സഹാറയുമായി ഇവിടെ വ്യത്യാസപ്പെടുന്നു..
ആകാശത്തിന്റെ ഉച്ചിയിലേക്ക് ഉയര്‍ന്നു കിടക്കുന്ന ബുര്‍ജ് സിമന്റ് സ്തൂപങ്ങളിലേക്ക് ചരിത്രം അറബികളുടെ രക്തത്തെ ആവാഹിച്ചു കൊണ്ട് പോവുന്നില്ല. മരുഭൂമിയിലെ മണല്തിട്ടകളില് ഉരുകിയൊലിച്ച ബദുക്കളുടെ ചിമ്മിയടയാത്ത കണ്ണുകളില്‍ നിന്നും റൂബ് അല്‍ ഖലിയാണ് അറേബ്യന്‍ ദുനിയാവിന്റെ യഥാര്‍ത്ഥ കഥ നമ്മോട് പറഞ്ഞു തുടങ്ങുന്നത്..
റുബ് അല്‍ ഖലിയെ അറിയാത്തിടത്തോളം കാലം അറേബ്യന്‍ പെനിന്‍സുലയെ ഒരു ചരിത്രാന്വേഷിക്ക് പൂര്‍ണ്ണമായി മനസ്സിലെടുക്കാനാവില്ല. മരുഭൂമിയുടെ മനോവ്യാപാരം മനസ്സിലാക്കുമ്പോള്‍ നിങ്ങള്‍ തന്നെ പറയും ജിന്നുകള്‍ ജനിച്ചത് റൂബ് അല്‍ ഖലിയിലാണെന്ന്.
മക്കയിലേക്കുള്ള പാതയില്‍ എന്ന പുസ്തകത്തില്‍ യാത്രക്കാരനായ അസദിനെ വഴികാട്ടിയായ സയ്യിദ് എന്ന ബദു ഓര്‍മ്മിപ്പിക്കുന്നുണ്ട്,
“സൂര്യപ്രകാശത്തിന്റെ കീഴെ ജിന്നുകള്‍ മണല്ത്തരികളെക്കൊണ്ട് പാട്ടുപാടിക്കുന്ന റൂബ് അല്‍ ഖലി കാണണമെന്ന് താങ്കള്‍ക്ക് എന്ത് നിഷ്കര്ഷതയായിരുന്നു”.
സമുദ്രസഞ്ചാരി മരുഭൂമിയിലേക്ക് കയറിപ്പോയത് മെലീഹയില്‍ അനേകം ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന സാഗരത്തിന്റെ ഖനനാവിഷ്ടങ്ങള് കാണാനായിരുന്നു. പക്ഷെ അതവിടെ തീര്‍ന്നില്ല. ചുടുകാറ്റില്‍ ഉയരുന്ന മണല്‍ സന്ദേശങ്ങള്‍ റൂബ് അല്‍ ഖലിയിലൂടെ തുടരേണ്ടിയിരിക്കുന്നു.
അറേബ്യന്‍ പെനിന്‍സുലയുടെ തെക്ക് കിഴക്ക് ഭാഗത്ത് ആയിരത്തി ഇരുനൂര് കിലോമീറ്റര്‍ നീളത്തിലും അറനൂറ്റി അമ്പത് കിലോമീറ്റര്‍ വീതിയിലുമായി ആറുലക്ഷത്തി അമ്പതിനായിരം കിലോമീറ്റര്‍ സ്ക്വയറാണ് ഇതിന്റെ
വിസ്താരം. ഈ മരുഭൂപ്രദേശത്തിന്റെ ഭൂരിഭാഗവും സൌദിഅറേബ്യയില്‍ സ്ഥിതിചെയ്യുന്നു. സൌദിയുടെ നാലിലൊന്ന് ഭാഗം റൂബ് അല്‍ ഖലി കയ്യടക്കിയിരിക്കുന്നു.
വിജനതയുടെ വാസസ്ഥലത്തിന്റെ കിഴക്കെഭാഗം യുണൈറ്റഡ് അറേബ്യന്‍ എമിരേറ്റ്സ്ലും തെക്ക് ഭാഗം ഒമാനിലും തെക്ക് തെക്ക്പടിഞ്ഞാറ് ഭാഗം യെമനിലുമായി വ്യാപിച്ചുകിടക്കുന്നു.
ആറുലക്ഷത്തി അമ്പതിനായിരം കിലോമീറ്റര്‍ സ്ക്വയര്‍ ചുറ്റളവിന്റെ തൊണ്ണൂറ്റി അഞ്ചു ശതമാനവും മനുഷ്യജീവിതത്തിന് വാസയോഗ്യമല്ലാത്തത് കൊണ്ടാണ് ഇതിന് വിജനതയുടെ വാസസ്ഥലം എന്ന വിശേഷണം ചാര്‍ത്തപ്പെട്ടത്. സൂര്യന് തിളച്ചുമറിയുന്ന മണലും മഴയുടെ അഭാവവും ഭീകരമായ ഏകാന്തതയും അപായം നിറഞ്ഞ മണല്‍കാറ്റും മനുഷ്യരെ നൂറ്റാണ്ടുകളോളം ഇവിടെനിന്ന് അകറ്റി നിര്‍ത്തി
.
ഒട്ടകം സ്വയം അന്വേഷിച്ചു കണ്ടെത്തുന്ന മരുഭൂവിലെ അപൂര്‍വ്വം ചില കിണറുകളുടെ പ്രാന്തങ്ങളില്‍ യാം, അല്‍ മുര, അദ് ധവാസിര്, അര് റസ്വാഷിദ്, അല്‍ മനഹീല്, അല്‍ സയ്യാര്‍ ബദുഗോത്രങ്ങള് ജിന്നുകളുടെയും ശൈത്താന്റെയും കഥകളുമായി ഇവിടെ ജീവിച്ചു പോന്നു.
അസമാനതയുള്ള ഗോത്രങ്ങളുടെയിടയില്‍ അവരവരുടേതായ യശസ്സും കീര്ത്തിയുമുണ്ട്. കൂട്ടത്തില്‍ നിഷ്ടൂരരെന്നാണ് ബെനി സകാര്‍ ഗോത്രം അറിയപ്പെടുന്നത്. റുബ് അല്‍ ഖാലിയുടെ ഒമാന്‍ ഭാഗത്ത് അധിവസിക്കുന്ന ധുരു, ഹരാസി,വാഹിബ ഗോത്രങ്ങള്‍ ഭേദിക്കാന്‍ കഴിയാത്ത ദുശ്ശാട്യമനസ്കരെന്നു വിളിക്കപ്പെടുന്നു.
പ്ലൂവിയല്‍-ഇന്റര്‍ പ്ലൂവിയല്‍ (തുടര്മഴയുടെ കാലം തൊട്ട് മഴയുടെ ശോഷണകാലം വരെ) ഏകദേശം 66 million -2.5 million വര്‍ഷങ്ങള്‍ക്കിടയിലാണ് റൂബ് അല്‍ ഖലി രൂപപ്പെട്ടതെന്ന് അരാംകോയുടെ ജിയോളജിസ്റ്റ് Hal McClure പ്രസ്താവിച്ചിട്ടുണ്ട്.. ആ കാലനിര്‍ണ്ണയത്തിന്റെ സമയ മധ്യത്തില്‍ യോജിക്കുമാറ് അമേരിക്കന്‍ ജിയോളജിയുടെ സര്‍വ്വേപ്രകാരം ഇരുപത്തഞ്ച് മില്ലിയന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത് രൂപാന്തരപ്പെട്ടതെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
ബദവികള്‍ അല്‍ റിമാല്‍ എന്ന് വിളിക്കുന്ന ഈ മണല്‍ ദുനിയാവ് ഹോളണ്ടും ,ബെല്ജി്യവും ഫ്രാന്‍സും കൂടിച്ചേര്‍ന്നാല്‍ ഉണ്ടാകുന്നതിനേക്കാള്‍ കൂടുതല്‍ വിസ്തൃതിയിലാണ് നാല് രാജ്യങ്ങളിലായി സ്ഥിതിചെയ്യുന്നത്. സഹാറ മരുഭൂമിയിലെ പകുതിയില്‍ കൂടുതല്‍ മണല്‍ റൂബ് അല്‍ ഖലിയില്‍ ഉണ്ടെന്നാണ് കണക്ക്. തെക്ക് പടിഞ്ഞാറ് ഭാഗത്തിലെ ഉപരിതല മണല്‍ ചെരിവ് എണ്ണൂര്‍ മീറ്ററില്‍ നിന്ന് ഓരോ നൂറു കിലോമീറ്ററിലായി വടക്ക് കിഴക്ക് ഭാഗമെത്തുമ്പോഴേക്കും സമുദ്രനിരപ്പിലേക്ക് കുറഞ്ഞു കുറഞ്ഞു വരുന്നു.
കിഴക്ക് ഭാഗത്തുള്ള മണല്‍കൂനകള്‍ക്ക് ഇരുനൂറ്റമ്പത് മീറ്റര്‍ ഉയരമുണ്ട്. കാറ്റിന് സമാന്തരമായിത്തുടരുന്ന രേഖാംശമണല്‍ തൂണുകള്‍ മരുഭൂമിയില്‍ മുന്നൂര് കിലോമീറ്റര്‍ വരെ ഒരേഗതിയില് നീണ്ടുകിടക്കുകയാണ്. അകൃത്രിമമായതും വിസ്മയിപ്പിക്കുന്നതുമായ മണലഴക് കാറ്റിന്റെ ചിത്രവേലയിലൂടെ റൂബ് അല്‍ ഖലിയില്‍ പ്രകൃതി ദൃശ്യമാക്കിത്തരുന്നു.
ബദവിയുടെ കണ്ണുകളില്‍ അംബരാന്തത്തിനപ്പുറവും മരുഭൂമിയല്ലാതെ മറ്റൊന്നുമില്ല . ഒമാനിലെ ധുരുവിന് ലിവാ മണലും വാഹിബാ മണല്‍പ്പരപ്പും താണ്ടി സൌദി നജദ് എത്തുന്ന തിനിടയില്‍ മധ്യഭാഗത്ത് അഞ്ഞൂറ് മീറ്റര്‍ ഉയരം വരെയുള്ള മണല്‍ കുന്നുകള്‍ കടന്നു പോവേണ്ടിയിരിക്കുന്നു.
ഒരു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദിമ മനുഷ്യരുടെ ഉപയോഗത്തില്‍ ഉണ്ടായിരുന്ന ശിലായുധങ്ങള്‍ മരുഭൂമിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെങ്കിലും അത്രയും പഴക്കമുള്ള ഫോസിലുകള്‍ ജലസോത്രസ്സുകള്ക്കരികെ നിന്നെവിടെനിന്നും ഇതേവരെ കണ്ടുകിട്ടിയിട്ടില്ല.
പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂട്ടായ ഒരു വലിയ ജനവാസത്തിന്റെ അടയാളങ്ങള്‍ ഇവിടെ ഉണ്ടായിരുന്നതായി പ്രാചീന ചരിത്രകാരന്മാര് അന്ഗീകരിചിട്ടുണ്ട്. പക്ഷേ അവര്‍ എവിടെ നിന്നാണ് അവിടെ വന്നെത്തിയതെന്നതിന് ആധികാരികമായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. തുടര്‍ച്ചയായ മഴയുടെ അഭാവത്തില്‍ ജലം വറ്റി വരണ്ട കാലയളവില്‍ ഇവര്‍ എങ്ങോട്ട് പോയെന്നും ഇതേവരെ അറിവായിട്ടില്ല.
ആധുനിക മനുഷ്യന്റെ ചരിത്രത്തില്‍ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിമൂന്നില്‍ ഡി ഇ ചിസ്മാനാണ് റൂബ് അല്‍ ഖലിയില്‍ ആദ്യമായി ഒരു യാത്രപോവുന്നത്. വിജനമായൊരു മരുഭൂമിയില്‍ പ്രവേശിക്കുക, ബദവിസംഘങ്ങളുടെ മിന്നലാക്രമണത്തെ നേരിടുക, യാത്രോപാധിക്ക് മൃഗങ്ങളുടെ കാലടിപ്പാടുകളെ പിന്തുടരുക, ലക്ഷ്യത്തിലേക്കുള്ള ദിക്കറിയാന്‍ നൂറുക്കണക്കിന് കിലോമീറ്ററിനിടയില്‍ ബദവിത്തമ്പുകളില് യാത്രാസഹായിയെ കണ്ടെത്തുക,മണല്‍ വിറയ്ക്കുന്ന മരുഭൂം തണുപ്പിലും മെര്‍ക്കുറി ഉരുകുന്ന സൂര്യതാപത്തിലും സ്വയം രക്ഷനേടുക, പ്രകമ്പനംകൊള്ളിക്കുന്ന മഷല്‍ കാറ്റില്‍ നിന്നും ജീവന് രക്ഷപ്പെടുത്തുക, ഇതൊക്കെ തരണം ചെയ്തൊരു റൂബ് അല്‍ ഖലി യാത്ര അസാദ്ധ്യമായിരുന്നു. എന്നാല്‍ ബര്ട്ടാം തോമസ് ആയിരത്തി തൊള്ളായിരത്തി മുപ്പതിലും അബ്ദുള്ള പില്ബി മുപ്പത്തിരണ്ടിലും വില്ഫ്രെ ഡ് തെസ്ഗര് നാല്പത്തി അഞ്ച് മുതല്‍ അന്‍പത് വരെയും റൂബ് അല്‍ ഖലി ക്രോസ് ചെയ്തു.
മഷല്‍ കാറ്റിന്റെ ഭയാനകതയില്‍ ദ്രുതഗതിയില്‍ രൂപപ്പെടുന്ന അതിവേഗ മണല്കൂനകളില് അടിപ്പെട്ടുപോകുന്ന ഒട്ടകങ്ങളെയും മനുഷ്യരെയും കുറിച്ച് വില്‍ഫ്രെഡ് തന്റെ യാത്രാവിവരണത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
റൂബ് അല്‍ ഖലിയുടെ നാഡിമിടിപ്പ് അറിയുന്ന ബിന്‍ കാബിനയും ബിന്‍ ഖബൈശയുമടക്കം ഇരുപത്തെട്ട് വിവിധ ബദുക്കളുമായി അഞ്ച് വര്‍ഷം നഗ്നപാദനായി നടന്നും, ഒട്ടകത്തില്‍ സഞ്ചരിച്ചും, ഈ വിജനമായ മണല്‍ ദുനിയാവ് ക്രോസ് ചെയ്ത വില്ഫ്രെ്ഡ് തീസ്ഗരില് നിന്നാണ് ലോകം ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞു വന്നിട്ടുള്ളത്. പില്ക്കാലത്ത് വിദേശികള്‍ക്ക് മരുഭൂമിയില്‍ എണ്ണക്കിണറുകള്‍ കുഴിക്കാന്‍ ഈ യാത്ര വലിയൊരു വാതില്‍ തുറന്നു കൊടുത്തു. സൌദിയും അബൂദാബി ലിവാ ഒയെസിസും പങ്കിടുന്ന അതിര്‍ത്തിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ റൂബ് അല്‍ ഖലിയില്‍ സൌദിയുടെ വകയായി നിലകൊള്ളുന്ന ശൈബ ഓയി ഫീല്‍ഡ് ഇതിനൊരു ഉദാഹരണമാണ്.
മണല്കൂനകളെ അടിസ്ഥാനപ്പെടുത്തി റൂബ് അല്‍ ഖലിയെ അഞ്ച് ഭാഗമായി തരംതിരിക്കാം.
അര്‍ദ്ധവൃത്താകൃതിയിലോ അല്ലെങ്കില്‍ ചന്ദ്രക്കലയുടെ രൂപത്തിലോ കാണപ്പെടുന്ന ബര്ചാന് മണല്കൂലനകള് വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ നൂറ്റമ്പതു മുതല്‍ ഇരുനൂര് മീറ്റര്‍ ഉയരത്തില്‍ കാണപ്പെടുന്നു. കാറ്റ് പ്രബലമായി ഒരേദിശയില്‍ വീശുമ്പോഴാണ് ബര്ചാന് രൂപപ്പെടുന്നത്..
മേല്‍ഭാഗം പിരമിഡ് പോലെയോ അല്ലെങ്കില്‍ കുത്തനെയുള്ള മേലഗ്രമുള്ളതോ ആയ നക്ഷ്ടത്ര മണല്‍ കൂനകള്‍ ചിലഭാഗങ്ങളില്‍ ഇരുനൂര് മീറ്റര്‍ ഉയരത്തില്‍ കാണപ്പെടുന്നു. റൂബ് അല്‍ ഖലിയുടെ തെക്കും കിഴക്കും ഭാഗങ്ങളിലുള്ള അല്‍ ഘാദ്, ഖോനിന് മണല്‍ കൂനകള്‍ ഈ രൂപത്തി ഉള്ളവയാണ്.
ഡോമല്‍ മണല്‍ കൂനകള്‍ : മരുഭൂവിന്റെ മധ്യഭാഗങ്ങളില്‍ കാണുന്ന അല്‍ ഹിബാക്, അല്‍ ഹവായ്,അല്ഗമീര് എന്നിവ ഈ വിഭാഗത്തില്‍പെടുന്നു. വിപരീത ദിശയിലേക്ക് നീളുന്ന രേഖാംശമണല്‍ മണല്കൂനകളുടെ സന്ധിസ്ഥാനം പ്രതിനിധീഭവിപ്പിക്കുന്ന കാറ്റിന്റെ കരവിരുതാണ് ഇതിന്റെ സവിശേഷത.
മണല്‍ വിരിപ്പുകള്‍ : അര്‍ദ്ധ മണല്‍ വിരിപ്പുകള്‍, തിരമാലകള്‍ പോലെ ഒഴുകിപ്പോവുന്ന മണല്‍ പരപ്പ്. അസ് സനം, അല്‍ ഗദ്ധ ഇതൊക്കെ ഇതിനുദാഹരണമാണ്. നോക്കെത്താദൂരത്ത് കാണപ്പെടുന്ന മിന്നല്‍പ്പിണരുകളില്‍ നിന്നും കാറ്റിന്റെ ഹുങ്കാരത്തില്‍ നിന്നും അദൃശ്യ ശക്തികളെക്കുറിച്ചുള്ള വിശ്വാസവും ഭയവും ജനിപ്പിക്കുന്ന പ്രവിശാലമായ ഒരു ഭൂവിഭാഗമാണിത്. .
നൂറു മീറ്റര്‍ ഉയരത്തില്‍ കാറ്റിന് സമാന്തരമായിത്തുടരുന്ന രേഖാംശമണല്‍ തൂണുകള്‍ മരുഭൂമിയില്‍ മുന്നൂര് കിലോമീറ്റര്‍ വരെ ഒരേഗതിയില് നീണ്ടുകിടക്കുകയാണ്. പടിഞ്ഞാറ് ഭാഗത്തുള്ള അല്‍ അവ്വരക്, ബനീ മാരിദ്, ബനീ ഹമ്രാന്‍, അല്മാജ്രി പ്രദേശങ്ങളില്‍ ഇത് കാണപ്പെടുന്നു.
ഒരുങ്ങിക്കൂടുന്ന മേഘങ്ങളില്‍ നിന്ന് പെയ്യുന്ന ഒരു തുള്ളി മഴ..
മണല്‍ത്തിട്ടകളില്‍ നിന്ന് ഉയര്‍ന്നു വരുന്ന പുല്‍നാമ്പുകള്‍, മുക്കാല്‍ മുണ്ട് മൂടിപ്പുതച്ച മനുഷ്യരും മരുക്കപ്പലെന്ന ഒട്ടകവും മരുഭൂമിയില്‍ കാതങ്ങള്‍ പിന്നിട്ടു കിണറുകള്‍ തേടിക്കൊണ്ടേയിരിക്കും. ആ അലച്ചിലിന്റെ ദുരദിനങ്ങളില് .
മാസങ്ങളോളം ചിലപ്പോള്‍ വര്‍ഷങ്ങളോളം മഴ കാണാത്ത ആകാശത്തിനു കീഴെ മൃഗങ്ങളും മനുഷ്യരും ചത്തൊടുങ്ങിപ്പോവുന്നു.
അതിപ്രാചീന കാലത്തിന്റെ സംസ്കാരവുമായി
ബദുക്കള്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടതും സിറിയയിലേക്കും ഈജിപ്തിലേക്കും മൊറോക്കോയിലേക്കും ജോര്‍ദാനിലേക്കും കുടിയേറിപ്പോയതും ഈ ദുരന്തഭൂമിയിലെ കറുത്ത കാലാവസ്ഥയെ അതിജീവിച്ചു കൊണ്ടായിരുന്നു.
റൂബ് അല്‍ ഖലിയിലെ ബദുക്കളുടെ ജീവിതം ജനനം മുതല്‍ മരണംവരെയുള്ള മണല്‍ പോരാട്ടമാണ്..
ലോറന്‍സ് എഴുതിയത് പോലെ
A death in life ‘’No man can live this life and emerge unchanged”.
ഉരുഖ് അല്‍ ശൈബക്കും വാ അല്‍ അമെറിനും ഇടയില്‍ വരുന്ന ഉം അല്‍ സമിം (Mother of all poison ) ആണ് റുബ് അല്‍ ഖലിയില്‍ ഏറ്റവും അപകടകരമായ ഒരു മേഖല. ഭീകരമായ മണല്‍കാറ്റില്‍ അതിവേഗതയില്‍ രൂപപ്പെടുന്ന മണല്കൂനകളില് മനുഷ്യരും മൃഗങ്ങളും നിമിഷങ്ങള്‍ക്കകം രക്ഷപ്പെടാന്‍ കഴിയാത്തവണ്ണം ഇവിടെ അടിപ്പെട്ടുപോകുന്നു. പ്രകൃതിയുടെ എല്ലാ നിഗൂഡരൂപങ്ങളിലും ജിന്നുകള്‍ കുടികൊള്ളുന്നുവെന്ന ബദുക്കളുടെ വിശ്വാസം ഉടലെടുക്കുന്നിതില് ഉം അല്‍ സമീമിനും അതിന്റെതായ ഓഹരിയുണ്ട്. . മരുഭൂമിയില്‍ പ്രത്യക്ഷപ്പെടുന്ന മൃഗങ്ങളില്‍ വരെ അവരത് അവരോധിച്ചിട്ടുണ്ട്.
മക്കയിലേക്കുള്ള മരുഭൂമി പാതയില്‍ സഹയാത്രികനായ മന്‍സൂറിന്റെ കൂടെ സഞ്ചരിക്കവേ ലിയോപോര്ദ് വെയ്സ് (മുഹമ്മദ് അസദ്) തൊള്ളായിരത്തി ഇരുപതുകളില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ടായിരുന്നു.
“സൂര്യന് അസ്തമിക്കാറായപ്പോഴാണ് വലിയൊരു കറുത്ത പാമ്പ് ഞങ്ങളുടെ മാര്‍ഗ്ഗത്തിന് കുറുകെ ഇഴഞ്ഞെത്തിയത്. ഒട്ടകത്തിന്റെ ജീനിയില്‍ നിന്നും വഴുതിഴിറങ്ങി ഞാന്‍ അതിനെതിരെ കാഞ്ചി വലിച്ചു.
“താങ്കള്‍ അതിനെ കൊല്ലരുതായിരുന്നു, അതും ഈ സന്ധ്യാസമയത്ത്. ജിന്നുകള്‍ ഭൂമിക്കടിയില്‍ നിന്നും പുറത്ത് വരുന്ന സമയമാണിത്. അവ മിക്കപ്പോഴും പാമ്പിന്റെ കോലത്തിലാണ് വരാറുള്ളത്”.
മന്‍സൂര്‍ നീരസത്തോടെ അസദിനോട് പറഞ്ഞു.
റൂബ് അല്‍ ഖലിയില്‍ നിന്നും കുടിയേറിയ ജോര്‍ദ്ദാനിയന്‍ ബദവികളുടെ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ഇന്നും ജിന്നില്‍ നിന്നും രക്ഷനേടാനുള്ള രക്ഷാചരടുകളും താവീസുകളും കാണാം. തെളിഞ്ഞ ആകാശത്ത് നൂറു നാഴിക അപ്പുറം കാണുന്ന ഒരു മിന്നല്പിണറിനെപോലും ബദവിസ്ത്രീകളും കുട്ടികളും ഭയത്തോടെ നോക്കി നില്ക്കും . ആകാശത്ത് നിന്ന് മരുഭൂമിയില്‍ എരിഞ്ഞുവീഴുന്നതെന്തും നിര്‍വചിക്കപ്പെടാത്ത അത്ഭുതമായി അദൃശ്യ ശക്തികളുടെ സാന്നിധ്യമായി അവരുടെ മനസ്സില്‍ വളര്‍ന്നു പോന്നു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്ന ഒട്ടകത്തിന്റെ മുരള്ച്ചയില് നിന്നും ശൈത്താനും ജിന്നും റൂബ് അല്‍ ഖലിയില്‍ ഉടലെടുത്തു. മരുഭൂമിയില്‍ ബദവികളുടെ ദിനങ്ങളുടെ ഓരോ ശ്വാസത്തിലും ജിന്നുകള്‍ നിറഞ്ഞു നില്ക്കുന്നു. മണലായി, കാറ്റായി, പാമ്പായി,മിന്നല്പി ണരായി, ഉം അല്‍ സമീമിലെ ഉയര്‍ന്ന മണല്കൂനകള് കയറിപ്പോവാന്‍ പറ്റാത്ത ഒട്ടകങ്ങളുടെ തളര്ച്ചയിലെ വേദനയായി……
അറബികളുടെ ഗോത്രജീവിതത്തിന്റെ ഉറവിടമാണ് ബദുക്കളും റൂബ് അല്‍ ഖലിയും. ഗോത്ര സംസ്കാരത്തിലുള്ള തീരാപകയും മിന്നല്‍ ആക്രമണങ്ങളിലൂടെ ഒട്ടകങ്ങളെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും തട്ടിക്കൊണ്ട് പോവുന്ന ചരിത്രത്തിനും റൂബ് അല്‍ ഖലിയോളം പഴക്കമുണ്ട്. ഒന്നിനൊന്നു പകരം കൊല്ലുക, ചോരപ്പണം കൊടുത്ത് പ്രതികാരത്തിന്റെ കടം തീര്‍ക്കുക എന്ന ബദവിയന്‍ മനോഗതി നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇവിടെ ജന്മം കൊണ്ടതാണ്. ഇന്നും ഈ ഭൂമികയില്‍ പലയിടത്തും അവരുടെ ഗോത്രങ്ങള്‍ ഇത് പിന്തുടര്ന്നു വരുന്നുമുണ്ട്.
ഒരിക്കല്‍ വാദി അര്രൂമയിലൂടെ സഞ്ചരിക്കുമ്പോള്‍ ഇഖ്വാനുകളെ കണ്ട സയ്യിദ്, മുഹമ്മദ് അസദിനോട് ഇങ്ങനെ പറഞ്ഞു.
“അവര്‍ ജിന്നുകളെപ്പോലെയാണ്. ജീവിതത്തിന്റെ ആഹ്ളാദമോ മരണഭീതിയോ ഇല്ലാത്ത ജിന്നുകളെപ്പോലെ. അവര്‍ ധീരന്മാരാണ്,വിശ്വാസത്തില്‍ നല്ല ഉറപ്പുള്ളവരാണ്. അതൊന്നും ആര്‍ക്കും നിഷേധിക്കുവാന്‍ പറ്റില്ല. പക്ഷെ അവരുടെ സ്വപ്നങ്ങളിലെല്ലാം ചോരയും മരണവും സ്വര്‍ഗ്ഗവുമാണ്..
തൊള്ളായിരത്തി ഇരുപതുകളില്‍ യുവതുര്‍ക്കി പാര്‍ട്ടിയുടെ മക്ക ഡെപ്യൂട്ടിയായിരുന്നു അമീര്‍ അബ്ദുള്ള.
മുന്‍പ് മക്കയുടെ അമീറായിരുന്ന ഹുസയിന്‍ ബിന്‍ അലിയുടെ മകനാണ് അദ്ദേഹം. മക്കയിലായിരുന്നു അബ്ദുള്ളയുടെ ജനനം.
ബദുക്കളുടെ കുടിപ്പകയും ജീവിതരീതിയെയും കുറിച്ച് ട്രാന്‍സ് ജോര്‍ദാന്‍ ഭരിച്ച അമീര്‍ അബ്ദുള്ള മുഹമ്മദ് അസദുമായുള്ള കൂടിക്കാഴ്ചയില്‍ ഇങ്ങനെ വിവരിക്കുന്നു.
ബദവികളുടെ വംശവൈര്യത്തിന്റെ യഥാര്‍ത്ഥ കാരണം അവരില്‍ നിന്നും വിസ്മൃതമായതിനു ശേഷവും തലമുറകളിലൂടെ അത് നീണ്ടുപോകുന്നു. അവ സമാധാനമായി ഒതുക്കി തീര്‍ക്കാന്‍ ഒരു വഴിയേയുള്ളൂ. അവസാനമായി ബലികൊടുക്കപ്പെട്ട ഗോത്രത്തിലും വംശത്തിലുംപെട്ട ചെറുപ്പക്കാരന് വേണ്ടി അപരാധം ചെയ്ത ഗോത്രത്തിലും വംശത്തിലും പെട്ട ഒരു കന്യകയെ അപഹരിച്ചു കൊണ്ട് വരണം. അവളെ അയാള്‍ ഭാര്യയാക്കുമ്പോള്‍ ആദ്യരാത്രിയില്‍ ചിന്തുന്ന ചോരയിലൂടെ കൊല്ലപ്പെട്ട ഗോത്രത്തിലെ ആളുകളെ സംബന്ധിച്ചടത്തോളം അവസാനം തങ്ങള്‍ പ്രതീകാത്മകമായി പകരം ചോദിച്ചിരിക്കുന്നു എന്ന തോന്നലുണ്ടാവും. തെരഞ്ഞെടുക്കപ്പെടുന്ന പെണ്‍കുട്ടി കന്യകയാണെന്ന് ഉറപ്പു വരുത്തുന്നതിലാണ് അമീറിന്റെ അങ്കലാപ്. ആദ്യരാത്രിയില്‍ രക്തം ചിന്തിയില്ലെങ്കില് അത് മറ്റൊരു ഗോത്രയുദ്ധത്തിന് വഴിവെക്കരുതല്ലോ. ഇത് ഉറപ്പു വരുത്താന്‍ അമീര്‍ കുടിപ്പക വിചാരണ സംഘങ്ങള്‍ക്ക് തന്നെ ബദവികളുടെ ഇടയില്‍ രൂപം കൊടുത്തിരുന്നു. അപഹരിക്കപ്പെടെണ്ട കന്യകയെ അവര്‍ നേരത്തെ കണ്ടെത്തിവെക്കും. റൂബ് അല്‍ ഖലി ഗോത്രീയ ജീവിതത്തിന്റെ ചരിത്രം പറയുകയാണ്.
റൂബ് അല്‍ ഖലിയുടെ ഒമാന്‍ ഭാഗങ്ങളില്‍ ഹദ്രമൌത്തിനും ഒമാനും ഇടയിലുള്ള കുടിപ്പക ഗോത്രങ്ങളാണ് ഗഫാരികളും അനാവികളും.. ധുരുവാസികള് ഗഫാരികളും റഷീദുകള് അനാവികളുമാണ്. ബദവിത്തമ്പുകളിലുള്ള അതാത് ഗോത്രങ്ങളിലുള്ള വഴികാട്ടികളില്ലാതെ ധുരു വാഹിബ മണല്കൂനകള് കടന്ന് റൂബ് അല്‍ ഖലിയിലൂടെ ഒരു യാത്രപോകാനാവില്ല.
മരുഭൂമിയിലെ അതിജീവനത്തിന് പതിയെപോവുന്ന ഒട്ടകങ്ങളാണ് ബദവികളുടെ ആശ്രയം. കണ്ണുകള്‍ക്ക് വിശ്രമിക്കാന്‍ ഇടത്താവളമില്ലാത്ത മരുഭൂമിയില്‍ ജീവന്റെ കണ്ണാണ് ബദവിക്ക് അവന്റെ ഒട്ടകം. ജീനിയില്‍ കെട്ടിത്തൂക്കിയ തോല്സഞ്ചിയില് സംഭരിച്ച വെള്ളം തീര്‍ന്നാല്‍ പിന്നെ ദിവസങ്ങളോളം ഒട്ടകത്തിന്റെ പാല് കുടിച്ചുകൊണ്ട് അവര്‍ യാത്ര തുടരും. ഉപ്പുരസവും തവിട്ടു നിറവുമുള്ള മരുക്കിണറുകളിലെ കുടിക്കാന്‍ യോഗ്യമല്ലാത്ത ജലം ഒട്ടകം വയറു നിറച്ചു കുടിക്കുമ്പോള്‍ ബദവി ഒട്ടകപ്പാലില്‍ അതേ വെള്ളം ചേര്‍ത്തു കുടിച്ചു തന്റെയും ദാഹം തീര്‍ക്കും .
ഈന്തപ്പഴത്തിന്റെ ഊര്‍ജ്ജ ശേഷിയെക്കുറിച്ച് ബദവികള്‍ക്ക് നന്നായി അറിയാം. മരണവും കണ്ണീരും തുന്നിചേര്ക്കാന് ഈത്തപ്പഴം കൊണ്ടാവില്ല. അതില്‍ ജീവന്റെയും അതിജീവനത്തിന്റെയും മധുരം നിറഞ്ഞു കിടപ്പുണ്ട്.
” അഹലുഷിദാദ്” ഒട്ടകജീനികളുടെ ജനതയെന്നറിയപ്പെടുന്ന നജദികള് വീട്ടിലെ മെത്തയെക്കാള്‍ കൂടുതല്‍ ഒട്ടകജീനിയില് മരുഭൂമികള്‍ താണ്ടി ജീവിച്ചു മരിക്കുന്നു. രൂക്ഷമായ മണല്‍പ്പൊടിയില്‍ നാവു മരക്കഷണം പോലെ വരണ്ടു കിടക്കുമ്പോള്‍ ഒരു ചീള് ഈത്തപ്പഴത്തില്‍ ജലദൌര്‍ലഭ്യം മറികടന്നവര്‍ നാഴികകള്‍ പിന്നെയും താണ്ടിക്കൊണ്ടേയിരിക്കും.
റൂബ് അല്‍ ഖലിയില്‍ ജീവിതം സാധാരണക്കാരന് അസാദ്ധ്യമാണ്. അഗ്നികൊളുത്തിയ ശരീരവും മനസ്സും കൊണ്ട് അധിക ദൂരം നമുക്കിവിടെ ഒട്ടകങ്ങളിലോ നഗ്നപാദരായോ യാത്രചെയ്യാനാവില്ല.
ഈ വിജനഭൂമിയുടെ ചില ഭാഗങ്ങളില്‍ എണ്ണക്കിണറുകള്‍ ഒട്ടനേകം ബദവികളുടെ ജീവിതം മാറ്റി മറിച്ചിട്ടുണ്ട്. പലസ്ഥലങ്ങളും ടൂറിസ്റ്റുകളുടെ സഫാരികള്‍ക്ക് വഴിമാറിക്കൊടുത്തിട്ടുമുണ്ട്.
റൂബ് അല്‍ ഖലിയുടെ യെമന്റെ ഭാഗമായ മുഖല്ലയില്‍ നിന്ന് സൌദിയുടെ അധീനതയിലുള്ള യാമും ദവ്വാസിരും കടന്നു അബൂദാബിയിലെ ലിവയില്‍ എത്താന്‍ അനേകം അപകടങ്ങളെ തരണം ചെയ്യണം. ഇടയില്‍ വരുന്ന യുറോപ്പിലെ യോര്ക്ഷെയറിനേക്കാള് വലുപ്പമുള്ള മന്വാക്കില് ആകെ രണ്ടു കിണറുകളെയുള്ളൂ. പതിനാറു ദിവസം കൊണ്ട് മുഖല്ലയില്‍ നിന്ന് നാനൂര് മൈല്‍ താണ്ടിയാലും ചിലപ്പോള്‍ ആ കിണര്‍ വറ്റിവരണ്ടു കിടക്കുന്നത് കാണാം. തൊള്ളായിരത്തി നാല്പത്തഞ്ചു അന്‍പത് കാലഘട്ടത്തില്‍ സൌദിസുല്ത്താന് ഇബ്ന് സഉദിന്റെ അനുവാദമില്ലാതെ കടന്നു പോവുന്നവരെ യാമിലോ ദാവ്വാസിരിലോ കണ്ടാല്‍ വെടിവെച്ചു കൊല്ലുമായിരുന്നു. മുഖല്ലയില്‍ നിന്ന് മന്വാക്കില് എത്തണമെങ്കില്‍ മരുഭൂമിയിലെ ചെന്നായ്ക്കള്‍ എന്നറിയപ്പെടുന്ന യെമനിലെ സാര്‍ ഗോത്രക്കാരെ തരണം ചെയ്തു വേണം പോവാന്‍.
അബൂദാബിയുടെ പ്രാന്തങ്ങളില്‍ എത്തിച്ചേരുമ്പോള്‍ ഭരണാധികാരിയായ അല്‍ ബു ഫലായുടെ ഗോത്ര സൈന്യവും ദുബായിയുടെ ഭരണാധികാരിയായ സൈദ് ബിന്‍ മക്തൂമിന്റെ ഗോത്രസൈന്യവും തമ്മിലുള്ള സംഘട്ടനമേഖലകൂടി കടന്നു പോവണം. ആയിരത്തി തൊള്ളായിരത്തി നാല്പത്തെട്ടു കാലങ്ങളില്‍ ഈ രണ്ടു എമിരേറ്റ്സ് പ്രവിശ്യകളും തമ്മില്‍ ചെറിയതോതിലുള്ള യുദ്ധമുണ്ടായിരുന്നത് ചരിത്രത്തില്‍ വിശദമായി രേഖപ്പെടുത്തിയിട്ടില്ല.
റൂബ് അല്‍ ഖലിയുടെ ചരിത്രമറിയാതെ അറേബ്യന്‍ പെനിന്‍സുലയെ പൂര്‍ണ്ണമായി മനസ്സില്‍ എടുക്കാനാവില്ല എന്ന് ആമുഖത്തില്‍ പറഞ്ഞതിന്റെ പലകാരണങ്ങളില്‍ ചിലതൊക്കെയാണിവിടെ പറഞ്ഞിട്ടുള്ളത്.
മണല്‍ തിരമാലകളെ സൃഷ്ടിക്കുന്ന കാറ്റില്‍, ഒട്ടകത്തിന്റെ ജീനിയില്‍ റൈഫിളുമേന്തിയാണ് ഓരോ ബദവിയും റൂബ് അല്‍ ഖലിയിലൂടെ സഞ്ചരിക്കുന്നത്. അവരില്‍ നിന്ന് തന്നെയാണ് ലോക പ്രസിദ്ധമായ അറേബ്യന്‍ ആതിഥ്യമര്യാദയുടെ പൊക്കിള്‍കൊടിയും രൂപം കൊണ്ടെതെന്നു വിശ്വസിക്കാന്‍ നമുക്കേറെ പ്രയാസമാണ്.
=====================================================================================================
ജലം നിശ്ചലം കെട്ടിനില്ക്കുമ്പോള് കാലപ്പഴക്കം കൊണ്ട് അഴുക്കും ചേറും നിറയും. കെട്ടിനില്‍ക്കാതെ ഒഴുകുന്ന ജലത്തിന് ശുദ്ധിയുടെ നിറവും തെളിവുമുണ്ടാകും.
ബദുക്കള്‍ ഒഴുകിപ്പോവുന്ന തെളിവുള്ള ജലംപോലെ ജീവിക്കാന്‍ പഠിച്ചവരാണ്. ഒരേ ഭൂമികയില്‍ കെട്ടിക്കിടക്കാതെ ഭാരവും ഭയവുമില്ലാത്ത ശരീരവും മനസ്സുമായി ഒട്ടകപ്പുറത്തിരുന്നലയുന്നവര്. മരുക്കിണറുകളില് നിന്നും തോല്ത്തൊട്ടിയില് നിറഞ്ഞു വരുന്ന ജലത്തിന്റെ ജീനുകളിലാണ് അവരുടെ വര്‍ത്തമാനവും ഭാവിയും നിറഞ്ഞു കിടക്കുന്നത്.
മരുഭൂമിയിലെ ഏകാന്തതയും അലസതയും മാറ്റാന്‍ ഒരേ രാഗത്തിലുള്ള പാട്ടുപാടി ഒട്ടകപ്പുറത്ത് അലയുന്നവരാണ് ബദുക്കള്‍.
രാത്രികാലങ്ങളില്‍ ദിശമാറിവരുന്ന കാറ്റിന്റെ തണുപ്പില്‍ തീക്കൂനള്ക്ക് ചുറ്റും കാപ്പിപ്പൊടിയുടെ ഊശ്മള സുഗന്ധത്തില്‍ പുലരുംവരെ ഉച്ചത്തില്‍ സംസാരിക്കുന്നവര്‍,,,,അവരുടെ ആ സംസാരങ്ങളില്‍ നിന്നായിരുന്നു –
“”കാപ്പി മരണം പോലെ കടുപ്പമുള്ളതും പ്രേമം പോലെ ചൂടുള്ളതുമായിരിക്കണം”” എന്ന അറേബ്യന്‍ പഴമൊഴിയുടെ ജനനം.
ബദുക്കളെ കുറിച്ച് പറയുമ്പോള്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്ന്റെ ചരിത്രപുസ്തകങ്ങളിലെ അച്ചടി ഭാഷയെ ഈ പോസ്റ്റില്‍ കൈവെടിയുകയാണ്. അവരുടെ ഉത്ഭവവും സംസ്കാരവും ജീവിതരീതിയും ആറാം നൂറ്റാണ്ടിനു മുന്‍പുള്ള അറേബ്യന്‍ ജനതയുടെ ചരിത്രകഥയാണ്. മരുഭൂമിക്കകത്തും പുറത്തും നമ്മള് ഇന്ന് കാണുന്ന അറബികളുടെ മുന്‍കാല ചരിത്രം കഥകളായിത്തന്നെ “”ചരിത്രാന്വേഷികളില്‍”” എഴുതപ്പെടട്ടെ. ഒരുവേള ചരിത്രം മടുപ്പുണ്ടാക്കുന്ന വായനയാവാതിരിക്കാന് അതാവും ഉചിതമാവുന്നത്
ആറാം നൂറ്റാണ്ടിനു മുപുള്ള അറേബ്യന്‍ ബദവികള്‍ നോര്‍ത്ത് അറേബ്യയില്‍ ജീവിച്ചുപോന്ന നബാറ്റിയന്‍ ജനതയുടെ പിന്‍ഗാമികളാണെന്നും നാബാറ്റിയന് / അറാമിക് ഭാഷയും സംസ്കാരവും പിന്തുടര്ന്ന് പോന്നവരാണെന്നുമാണ് ചരിത്രപാഠം.
സതേണ്‍ അറേബ്യയിലെ ബദുക്കള്‍ ഹിംയാര്‍ വര്‍ഗ്ഗത്തില്‍ നിന്നും ഉടലെടുത്ത അബ്സീനിയക്കാര്‍ ആണെന്നും ചരിത്രത്തിന്റെ മറ്റൊരു വശം നമ്മോട് സൂചിപ്പിക്കുന്നു.
ബി സി ഒമ്പതാം നൂറ്റാണ്ടില്‍ കണ്ടെത്തിയ അസീറിയന്‍ ടെക്സ്റ്റ്കളിലാണ് അറബികളെക്കുറിച്ചുള്ള സൂചനകള്‍ നമ്മള് ആദ്യമായി വായിച്ചറിയുന്നത്
അസീറിയന്‍ രാജ്യത്തിന്റെ അതിര്‍ത്തി കാവലാളായും സാര്ത്ഥവാഹകസംഘങ്ങള്ക്ക് വഴികാട്ടിയായി കൂട്ട്പോവുകയും ചെയ്യുന്ന ഒരു ജനതയായിട്ടാണ് അന്നവര്‍ അറിയപ്പെട്ടിരുന്നത്..
ഇവരില്‍ത്തന്നെ ഒരു കൂട്ടര് അസീറിയന്‍ കുടിയേറ്റക്കാരെ കൊള്ളയടിച്ച് മരുഭൂമിയിലേക്ക് രക്ഷപെട്ടു ജീവിതം തുടര്ന്നവരായും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
ആറായിരം ബി സി മുതല്‍ എണ്ണൂറ്റിഅമ്പത് ബി സി വരെ സിറിയയിലെ വിശാലമായ പുല്പ്രദേശങ്ങളില് കൃഷിയും കന്നുകാലിവളര്‍ത്തലുമായി തമ്പുകളില്‍ ഗ്രാമീണ ജീവിതം നയിച്ചിരുന്നവര്‍ അ റാബ് (A’raab) എന്നറിയപ്പെട്ടിരുന്നു. ഇവരാണ് ആധുനിക അറബികളുടെ മുന്‍ഗാമികള്‍ എന്നാണു മറ്റൊരു ചരിത്രവീക്ഷണം. സമീപവാസികളായ അസീരിയന്‍ കന്നുകാലിവളര്ത്തുകാരില് നിന്നും വ്യത്യസ്തമായി ഇവരില്‍ കണ്ടിരുന്ന ഒരു പ്രത്യേകത എന്തെന്നാല്‍ അറബി ഭാഷയുടെ ഉപയോഗവും ഒട്ടകങ്ങളെ കച്ചവടത്തിനും യുദ്ധത്തിനും ഉപയോഗിച്ചുവെന്നുള്ളതുമാണ്.
.ബദവികളുടെ സഞ്ചാരഭൂപടത്തില്‍ അറബിക്കടലിന്റെ പടിഞ്ഞാറ് ഒമാന്‍ മുതല്‍ അറ്റ്ലാന്റിക് സമുദ്രത്തിന്റെ കിഴക്കേ തൂക്കില്‍ കിടക്കുന്ന മൊറോക്കോവരെ ഉള്‍പ്പെടുന്നു.
സെന്‍ട്രല്‍,ഈസ്റ്റ് അറേബ്യയിലേക്ക് കുടിയേറിപ്പാര്‍ക്കാന്‍ വന്നവര്‍ക്ക് റൂബ് അല്‍ ഖലിയെന്ന വിജനമായ മരുഭൂമി കടന്നു പോവേണ്ടിയിരുന്നു
ഇറാക്ക്,സൌദി,യെമന്‍,ജോര്‍ദ്ദാന്‍ ,ഒമാന്‍,ഈജിപ്ത്,മൊറോക്കോ,സിറിയ തുടങ്ങി
ഇസ്രേയലടക്കം ഇരുപത് രാജ്യങ്ങളില്‍ രണ്ട് കോടിയിലധികം ബദവികള്‍ ഇന്ന് ജീവിച്ചു വരുന്നുണ്ട്.
തീക്ഷ്ണമായ ചൂടിലേക്കും കനത്തതണുപ്പിലേക്കും എന്നുമെന്നും ശരീരം തുറന്നുപിടിച്ചവരാണ് ബദവികള്‍. ഒരു വെളിമ്പ് സൂര്യന് പോലും അകത്തുകടക്കാതിരിക്കാന്‍ കെട്ടിമേഞ്ഞ കൂരകള്‍, ശക്തമായ പൊടിക്കാറ്റും, തണുപ്പും, എന്നെങ്കിലും പെയ്യുന്ന മഴയേയും ഈ കൂരകളെ കൊണ്ട് തടുക്കാനാവില്ല. ഇരുമ്പ് താഴുള്ള കവാടമില്ലാതെ അവരുടെ ഗോത്രങ്ങള്‍ നൂറ്റാണ്ടുകള്‍ അതിജീവിച്ചത് ആട്ടിന്തോല് തുന്നിച്ചേര്‍ത്ത ഈ കുടിലുകളില്‍ ജീവിച്ചുകൊണ്ടായിരുന്നു..
ഒട്ടകത്തിന്റെയോ ആടിന്റെയോ ഇറച്ചി,അവ ചുരത്തുന്ന പാല്, തൈര്, ഈന്തപ്പഴം, ബദാവിയന് റൊട്ടി അല്ലെങ്കില്‍ ചോറ്,വേട്ടയാടിക്കൊണ്ട് വരുന്ന മാനിന്റെയോ മുയലിന്റെയോ മാംസം, ഇതൊക്കെയാണ് ബദവിയന്‍ ആഹാരരീതിയില്‍ ഉള്‍പ്പെടുന്നത്. ഇതിനപ്പുറം ഒരു ഭക്ഷണശൈലി ഇല്ലാത്തത് കാരണം പഴങ്ങളും,തേനും,ശുദ്ധജലവുമൊക്കെ ബദവികളുടെ സ്വപ്നങ്ങളിലെ കൊതിതീരാത്ത ആഗ്രഹങ്ങളായി എന്നുമെന്നും അവരില്‍ത്തന്നെ അവശേഷിക്കുകയുണ്ടായി..
.
ജലദൌര്‍ലഭ്യം കാരണം ജീവിതം ദുസ്സഹമാവുമ്പോള്‍ ഒട്ടകങ്ങളെയും ആടുമാടുകളെയും കൂട്ടി പുതിയ മേച്ചില്‍പ്പുറങ്ങള്‍
തേടിപ്പോവുന്ന ബദുക്കള്‍ ആയൂര്‍ ദൈര്‍ഘ്യം കുറഞ്ഞ മനുഷ്യരാണ്. ഒരു മുപ്പത്തഞ്ചുകാരനെ കണ്ടാല്‍ അന്‍പതോ അറുപതോ വയസ്സ് തോന്നിപ്പോവുന്നത് വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും അഭാവവും പ്രകൃതിയുടെ വന്യമുഖത്തിനു മുന്പില് തുറന്നു പിടിച്ച കണ്ണുകളാല്‍ ജീവിക്കുന്നത്
കൊണ്ടുമാണ്. വരണ്ടവായുവില് നിര്ജജലീകരിച്ച മുഖം, മരുഭൂമിയിലെ ഈയത്തിളക്കമുള്ള സൂര്യപ്രഭക്ക് നേരെ തുറന്നുപിടിക്കാന്‍ കഴിയാതെ ചുരുങ്ങിപ്പോവുന്ന കണ്ണുകള്‍, ഈന്തപ്പനകളില് നേര്‍ത്ത് പഴുത്തു കിടക്കുന്ന ഉഷ്ണജീവിതത്തില് ഒടുങ്ങിത്തീരുന്ന ആയുസ്സ് മാത്രം സ്വന്തമായുള്ളോര്..
ബദുവിന്റെ നെഞ്ഞൂറ്റത്തിനും കഠിനമാര്‍ന്ന ക്രൌര്യസ്വഭാവത്തിനും മരുഭൂമി സഹജമായി കൈയ്യൊപ്പ് ചാര്‍ത്തുന്നു. .
വിശപ്പും ദാഹവും ബദുക്കളുടെ ഓരോ ദിനത്തിലും വേര്‍പിരിയാതെ അവരോടൊപ്പം കൂട്ടിനിരുപ്പുണ്ടാവും. മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോവുന്നവരുടെയോ,നീണ്ട യാത്രകളില്‍ ഇടത്താവളങ്ങളില്‍ കണ്ടു മുട്ടുന്നവരെയോ അവര്‍ ആതിഥ്യമര്യാദയോടെ സ്വീകരിക്കുന്നതില്‍ ഒരു ചാണ് വയറും ഒരു തുള്ളി ജലം കൊണ്ട് നനയുന്ന ചുണ്ടുമാണ് അടിസ്ഥാനം.
ഉപജീവനത്തിന് വേണ്ടി വളര്‍ത്തുന്ന അവസാനത്തെ ആടിനെയോ ഒട്ടകത്തിനെയോ അറുത്ത്, മരുഭൂമിയില്‍ വിശന്നലയുന്ന യാത്രക്കാരന് വേണ്ടി ബദു ഭക്ഷണം പാകം ചെയ്ത് കൊടുക്കുന്നു.. റൊട്ടിയുണ്ടാക്കാന്‍ ഒരു പിടി ഗോതമ്പോ തോല്സടഞ്ചിയില് അരത്തൊട്ടിവെള്ളമോ ഒന്നുമില്ലെങ്കില്‍ ഒരു ചീന്ത് കാരക്കയോ മാത്രം ലക്ഷ്യം വെച്ചുള്ളതാണ് അവരുടെ ജീവിതം. ബദു കെട്ടിനിര്‍ത്താതെ ഒഴുകിപ്പോകുന്നത് ജീവിതത്തിന്റെ ആ നിറവിലേക്കാണ്. ബദവിത്തമ്പുകള് കടന്നു പോവുന്നവരുടെ കണ്ണുകളില്‍ അവരുടെ യാത്രയുടെ ദൈന്യതയും ദിവസങ്ങള്‍ പിന്നിടുന്ന വിശപ്പും ദാഹവും മറ്റൊരു ബദവിക്ക് അതിവേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.
അറേബ്യന്‍ ബദുക്കളുടെ ആതിഥ്യമര്യാദ യൂറോപ്പില്‍ തങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ലെന്ന് മരുഭൂമിയില്‍ വര്‍ഷങ്ങളോളം യാത്ര ചെയ്തിട്ടുള്ള ലിയോപോര്ദ് വെയ്സും അഞ്ച് വര്‍ഷത്തോളം
റൂബ് അല്‍ ഖലി താണ്ടിയ വില്‍ഫ്രെഡ് തെസിഗറും രേഖപ്പെടുത്തിയിട്ടുണ്ട്.
ലിയോപോര്ദ് വെയ്സ് തൊള്ളായിരത്തി ഇരുപതുകളില്‍ നസ്രെത്തിലുക്കുള്ള വഴിയില്‍ ഒരറബിഗ്രാമം കടന്നു പോവുന്നതിന്റെ വിവരണത്തില്‍ ഇങ്ങനെ പറയുന്നു.
“”ആദ്യം കണ്ട വീടിന്റെ വാതില്ക്കല് മൂന്നോ നാലോ സ്ത്രീ പുരുഷന്മാര് ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവരെക്കണ്ട് നിന്നു.
ഇത് അര്റെയ്ന പ്രദേശമല്ലേ എന്ന് ചോദിക്കയും ചെയ്തു.
അതെ എന്ന് ഉത്തരം കിട്ടി,
ഞാന്‍ മുന്നോട്ടു നീങ്ങാനായുമ്പോഴേക്ക് ആ സ്ത്രീകളില്‍ ഒരുത്തി എന്നെ വിളിച്ചു.
” യാ സീദി, ഞങ്ങള്‍ താങ്കള്‍ക്ക് എന്തെങ്കിലും കുടിക്കാന്‍ തരട്ടെയോ?”
എന്റെ ആഗ്രഹം മുന്‍കൂട്ടി കണ്ടറിഞ്ഞിട്ടെന്നവണ്ണം തണുത്ത വെള്ളം നിറച്ച പാത്രം അവര്‍ എന്റെ നേരെ നീട്ടുകയും ചെയ്തു.
ഞാന്‍ ദാഹം തീരെ വെള്ളം കുടിച്ചു കഴിഞ്ഞപ്പോള്‍ അതിലൊരാള്‍ – ആ സ്ത്രീയുടെ ഭര്‍ത്താവായിരിക്കണം
എന്നോട് ചോദിച്ചു.
“താങ്കള്‍ക്ക് ഞങ്ങളോടൊപ്പം ഭക്ഷണം കഴിച്ച് ഈ രാത്രി ഇവിടെ താങ്ങാന്‍ വിരോധമുണ്ടോ?’
അന്ന് രാത്രി അവരുടെ അതിഥിയായി ഞാന്‍ അവിടെത്തങ്ങി.
ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ – ഒരു ഡസനോളം ആളുകള്‍ ഒരേ മുറിയിലാണ് കിടന്നത്. അതില്‍ സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു. അവരുടെ ഇടയില്‍ കിടന്നപ്പോള്‍ സ്വന്തം വീട്ടില്‍ത്തന്നെ എപ്പോഴെങ്കിലും ‘സ്വന്തം’ എന്ന തോന്നല്‍ ഇതിലധികം എനിക്കുണ്ടായിട്ടുണ്ടോ എന്ന് ഞാന്‍ സ്വയം ചോദിക്കുകയുണ്ടായി. ഞാന്‍ ആരാണെന്നോ, എവിടെ പോകുന്നുവെന്നോ എന്റെ ഏര്‍പ്പാട് എന്താണെന്നോ എന്നൊന്നും ചോദിക്കാതെയാണ് അവര്‍ എന്നോട് ഈ ആതിഥ്യ മര്യാദ കാണിച്ചത്.
സമ്പത്ത് സ്വാര്‍ത്ഥതയുടെ ആപല്‍ക്കരമായ മതിലുകള്‍ മനുഷ്യര്‍ക്കിടയില്‍ തീര്‍ക്കുന്നതിനു മുന്‍പായിരുന്നു മനുഷ്യന് മനുഷ്യനായി നമുക്കിടയില്‍ ജീവിച്ചിരുന്നത്.
തന്റെ കൈവശമുള്ളതിന്റെ ഒരോഹരി പങ്കിടാന്‍ വഴിയാത്രക്കാരനെ ബദവി വീട്ടിലേക്ക് ക്ഷണിക്കുമ്പോള്‍ നാളെയുടെ കരുതിവെപ്പിന് അയാളുടെ മനസ്സില്‍ ഒട്ടും ഇടമില്ലാതെവരുന്നു.
ഒരാള്‍ മറ്റൊരാളുടെ മേല്‍ക്കോയ്മ അന്ഗീകരിക്കാത്ത ഗോത്ര സംസ്കാരത്തിന്റെ അറേബ്യന്‍ ചീന്തുകള്‍ ബദവികളുടെ ജീവിതത്തില്‍ ഉടനീളം കാണാം. ഒരു കണ്ണില്‍ ക്രൌര്യവും മറുകണ്ണില്‍ കാരുണ്യവും നിറഞ്ഞവരാണ് ബദുക്കള്‍.
ജനനം മുതല്‍ മരണം വരെ മരുഭൂമിയിലെ പ്രകൃതി പ്രതിഭാസങ്ങളോട് മല്ലിട്ടു ജീവിക്കുന്നവരുടെ സ്വഭാവത്തിലും മയമില്ലാതെ അത് പ്രതിഫലിച്ചു കാണാം.
അനിയന്ത്രിതമായ കോപമുള്ള ബദുക്കളുടെ ജീവിതസത്തയെ അവര്‍തന്നെ വിവരിക്കുന്നത് ഇനി പറയുന്ന വരികളിലൂടെയാണ്
“”I against my brothers, I and my brothers against my cousins,
I and my brothers and my cousins against the strangers”
ജീനിയില്‍ റൈഫിളും അരയില്‍ കഠാരയുമായാണ് ബദുക്കളുടെ യാത്രാ സംഘങ്ങള്‍ പുറപ്പെടുക. ശത്രുഗോത്രങ്ങളോട് ഏറ്റുമുട്ടാനും മരുഭൂം മാനുകളേയും പക്ഷികളെയും വെടിവെച്ചു പിടിക്കാനും ആയുധങ്ങള്‍ എപ്പോഴും അവരുടെ കൂട്ടിനുണ്ടാവും.
ബദുക്കള്‍ തീക്ഷ്ണമായും അവരുടെ വംശത്തിനോടും ഗോത്രത്തിനോടും കടപ്പെട്ടു ജീവിക്കുന്നവരാണ്. ചെറിയ ബൈത്തുകള്‍ (വീടുകള്‍) കൂട്ടം ചേര്‍ന്ന് ഫക്കാദ്കളും ,ഫക്കാദ്കളുടെ കൂട്ടം ഗോത്രങ്ങളായും വലിയ ഗോത്രങ്ങള്‍ക്ക് ഉപഗോത്രങ്ങളും ഉണ്ടാവുന്നു. ഗോത്രത്തലവന് ഷെയ്ഖ് എന്നാണു അറിയപ്പെടുന്നത്. ധനികനായ ഷെയ്ഖിന് ആയിരം ഒട്ടകങ്ങള്‍ വരെ സമ്പാദ്യമായി കാണും. വലിയഗോത്രങ്ങള് ചേരുന്ന ഇടങ്ങള്‍ അവരുടെ പ്രാദേശിക രാജ്യമായി വിളംബരം ചെയ്യാറുണ്ട്. നായാടിയും ശത്രുഗോത്രങ്ങളില് മിന്നല്‍ ആക്രമണങ്ങള്‍ നടത്തിയും,പുതിയ മേച്ചില്‍പ്പുറങ്ങളും മരുക്കിണറുകളും തേടി
ഇരുപത് മുതല്‍ എഴുപത്പേരുള്ള ചെറുസംഘങ്ങളായിട്ടാണ് മരുഭൂമിയില്‍ ഇവര്‍ സഞ്ചരിക്കുന്നത്.
ഒരു ബദുവിന്റെ വസ്ത്രധാരണത്തിലൂടെ അയാളുടെ ഗോത്രവും പ്രദേശവും മറ്റൊരു ബദുവിന് തിരിച്ചറിയാന്‍ സാധിക്കും. ഓരോ ബദുവിന്റെയും ശിരോവസ്ത്രവും, മേല്‍ക്കുപ്പായത്തിലെ ചിത്രവേലകളും,മുടിയുടെ അലങ്കാര ശൈലിയും,ധരിക്കുന്ന ആഭരണങ്ങളും അവരുടെ തിരിച്ചറിയല്‍ അടയാളങ്ങളാണ്.
ജിബൂട്ടിയിലെയും എത്യോപ്യയിലെയും ജനങ്ങള്‍ ഖാത്ത് ചവച്ചരച്ച് അതിന്റെ നീര് ലഹരിയായി ആസ്വദിക്കുന്നത് പോലെ ഹഷീഷ് ഉപയോഗിക്കുന്നത് തെറ്റെല്ലെന്നു വിശ്വസിക്കുന്ന ബദവികള്‍ ഒട്ടെറെയുണ്ട്. ഹഷീഷ് ദൈവത്തിന്റെ സമ്മാനമാണെന്ന് വിശ്വസിക്കുന്നവര്‍. ഹഷീഷ് എല്ലാ ദുരകളെയും നിശ്ശബ്ദമാക്കുകയും ഈ ലോകത്തിലെ എല്ലാകാര്യങ്ങളില്‍ നിന്നും മനുഷ്യനെ നിസ്സംഗതനാക്കിത്തീര്ക്കുകയും ചെയ്യുന്നു, അതാണ് അവരതില്‍ കാണുന്ന കാര്യം. ഒരു ഹഷീഷിയുടെ മുന്നില്‍ നിങ്ങള്‍ക്ക് സ്വര്‍ണ്ണം കുന്നുപോലെ കൂട്ടിയിടാം. , അയാള്‍ പുകവലിക്കുമ്പോള്‍ മാത്രമല്ല, ഒരു സമയത്തും ചെറുവിരല്‍ കൊണ്ട് പോലും അയാളത് തൊട്ടുനോക്കുക പോലുമില്ല,
ഹഷീഷ് എല്ലാ പേടികളേയും നശിപ്പിക്കുന്നു. ശിരിരകാലത്തിന്റെ മധ്യത്തില്‍ ഹിമപ്രവാഹത്തിലിറങ്ങി നീന്താന്‍ നിങ്ങളൊരു ഹഷീഷിയോട് പറഞ്ഞുനോക്കൂ, അയാളതില്‍ ചുമ്മാ ഇറങ്ങി നീന്തും, പിന്നെ അതുകഴിഞ്ഞ് പൊട്ടിച്ചിരിക്കും, ദുരയില്ലാത്തവന് മാത്രമേ ഭീതികൂടാതെ ജീവിക്കാനാവൂ എന്നയാള്‍ പഠിച്ചു കഴിഞ്ഞിട്ടുണ്ട്. തനിക്ക് എന്ത് സംഭവിച്ചാലും തന്റെ , ചുറ്റും സംഭവിക്കുന്നതിന്റെ ഓഹരിയാണെന്ന് അയാള്‍ക്ക് നന്നായി അറിയാം. ഹഷീഷിനെകുറിച്ചുള്ള ബദുക്കളുടെ കാഴ്ചപ്പാടുകള്‍ മുഹമ്മദ് അസദ് നമ്മോട് പങ്ക് വെക്കുന്നതിങ്ങനെയാണ്.
ബി സി ഒന്നാം നൂറ്റാണ്ടില്‍ റൂബ് അല്‍ ഖലിയുടെ പ്രാന്തങ്ങളില്‍ നിന്ന് പടിഞ്ഞാറ് ജോര്‍ദാന്‍,സീനായി സമതലങ്ങളിലേക്കും തെക്ക് ചെങ്കടല്‍ തീരപ്രദേശങ്ങളിലേക്കും ബദുക്കള്‍ കുടിയേറിയിരുന്നു. അറേബ്യന്‍ മരുഭൂമി,ട്രാന്‍സ് ജോര്‍ദാന്‍,ഈജിപ്ത്, സീനായി – ഈ പ്രദേശങ്ങളില്‍ നിന്ന് കുടിയേറിയവരാണ് ഇസ്രേയലിലെ നെഗവില്‍ ജീവിക്കുന്ന ബദുക്കള്‍. മൊറോക്കോ മുതല്‍ ഒമാന്‍ വരെയുള്ള ബദുക്കളുടെ ഗോത്രങ്ങളുടെ കണക്കെടുപ്പിന് ഒട്ടനേകം പോസ്റ്റുകള്‍ എഴുതേണ്ടിവരും. സൌദിയിലെ അല്‍ മുറ,വടക്കന്‍ സൌദിയിലും ഇറാഖിന്റെ പടിഞ്ഞാറ് ഭാഗത്തുമുള്ള ‘അനിസ’
സിറിയയിലും ജോര്‍ദാനിലുമുള്ള ‘രവല’ വാദി അറബയിലും വാദി രാമിലുമുള്ള ഹൊവെയിത്താത്ത്, ബെനി സകാര്‍, ബനി ഹാജിര്‍,
സൌദിയിലെ ശെമ്മാര്,അല്‍ ധുവൈസര്, ഹാര്‍ബ്, ജുഹൈന,
യുണൈറ്റഡ് എമിരേറ്റ്സ്സിലെ ”ബനി-യാസ്” അവരുടെ ഉപവിഭാഗങ്ങളായ അല്‍മക്തൂം,അല്‍ നഹ്യാന്, അബൂദാബിയിലെ ലിവ മരുഭൂമിയില്‍ വസിക്കുന്ന ”ബുഫല്ല”,തുടങ്ങി ഒട്ടനേകം പ്രശസ്ത ഗോത്രങ്ങള്‍ ചരിത്രത്തില്‍ അറിയപ്പെടുന്ന ബദു ഗോത്രങ്ങളാണ്.
അറേബ്യന്‍ മരുഭൂമിയില്‍ ബദാവിയന് ജീവിതം ജീവിച്ച
ബദുക്കളുടെ മുന്‍ഗാമികള്‍ എന്നറിയപ്പെടുന്ന നബാറ്റികള് പില്ക്കാലത്ത് നോര്‍ത്ത് വെസ്റ്റ് അറേബ്യകേന്ദ്രീകരിച്ച് കുടിയേറ്റജീവിതം നയിച്ചവരായിരുന്നു.. ആ വംശപരമ്പരയില്‍പെട്ട അറബികള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കാത്ത ഒരു വിഭാഗം ഇന്നും ജോര്‍ദ്ദാനില്‍ ജീവിച്ചു വരുന്നുണ്ട്. Al B’doul എന്ന ഈ ഗോത്രവിഭാഗം 1980 നു ശേഷം പെട്രയില്‍ നിന്നും ഉമ്മു സയ്ഹൂന് എന്ന കുടിയേറ്റമേഖലയിലേക്ക് മാറ്റപ്പെട്ടു. നബാറ്റികളുടെ സൌദിഅറേബ്യന്‍ ജീവിത അടയാളങ്ങള്‍ മദീനയില്‍ നിന്നും മുന്നൂറ്റി അറുപത് കിലോമീറ്റര്‍ ദൂരത്തിലുള്ള ”മദയിന്‍ സലെഹ് സന്ദര്‍ശിച്ചാല്‍ ഇന്ന് നമുക്ക് നേരിട്ട് കാണാവുന്നതാണ്.
ബദുക്കള്‍ ഒരു വിചിത്രജീവി വര്‍ഗ്ഗമാണ്. അവരില്‍ ദയയുണ്ട്, എന്നാല്‍ അവര്‍ നിര്ദ്ടയരാണ്,അവര്‍ ശക്തരാണ്, എന്നാല്‍ അവര്‍ നിസ്സഹായരുമാണ്. റൂബ് അല്‍ ഖലിയുടെ ലിവ മേഖലയിലൂടെ യാത്രപോവുമ്പോള്‍ വില്ഫ്രെദ് തെസ്ഗര് അതിങ്ങനെ വിവരിക്കുന്നു.
“”ഞങ്ങള്‍ ധഫാരമണല് കൂനകളുടെ അതിര്‍ത്തിയില്‍ ഖൌര്‍ സബാക്കയില് എത്തിചേര്‍ന്നു. അവിടെയുള്ള മരുക്കിണറിലെ ജലം ഒട്ടകത്തിനു പോലും കുടിക്കാന്‍ യോജ്യമല്ലാത്തതായിരുന്നു, തോല്തൊട്ടിയിലെ ജലം മണത്ത് നോക്കി ഒട്ടകം മുഖം തിരിച്ചപ്പോള്‍, സഹയാത്രികനായ അല്‍ സൌഫ്, ഒട്ടകത്തിന്റെ മൂക്ക് തുണികൊണ്ട് കെട്ടി ആ ജലം വീണ്ടും അതിനു കുടിക്കാന്‍ കൊടുത്തു. അപ്പോഴും ആ മണല്‍ മൃഗം വെള്ളം കുടിക്കാതെ
മുഖം തിരിച്ചുകൊണ്ടേയിരുന്നു.ബദുക്കള്‍ ആ വെള്ളത്തില്‍ ഒട്ടകപ്പാല് ചേര്‍ത്ത് കുടിച്ചു കൊണ്ട് ജീവന് നിലനിറുത്തുമെന്ന് അല്‍ സൌഫ് പറഞ്ഞപ്പോള്‍ വില്ഫ്രെഡ്നു അത് വിശ്വസിക്കാനായില്ല.
മരുഭൂമിയില്‍ ആഴ്ചകളോളം ഒരു തുള്ളി ജലം ലഭിക്കാതിരുന്നാല്‍ ഞങ്ങള്‍ ഒട്ടകത്തിന്റെ വായില്‍ വടിതിരുകി അവയെ ചര്ദ്ദിക്കാന് പ്രേരിപ്പിക്കും, എന്നിട്ട് അതില്‍ നിന്ന് ലഭിക്കുന്ന ജലം കൊണ്ട് ചുണ്ട് നനയ്ക്കും. യാത്രാ സംഘത്തിന്റെ എണ്ണം കൂടുകയാണെങ്കില്‍ ഒട്ടകത്തിനെ കൊന്ന് അതിന്റെ വയറ്റില്‍ സംഭരിച്ചു വെച്ചിരിക്കുന്ന ജലം കൊണ്ട് ഞങ്ങള്‍ ദാഹം തീര്‍ക്കും.
ലിവ മരുഭൂമിയില്‍ വെച്ച് അല്‍ സൌഫ് മരുഭൂമിയിലെ അതിജീവനത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ വില്ഫ്രെഡ്നു വിവരിച്ചു കൊടുക്കുന്നു””.
വളരെ ദീര്‍ഘമായ ഈ പോസ്റ്റില്‍ ഇനി പറയാന്‍ ബാക്കിയുള്ളത് ചിത്രങ്ങളിലൂടെയും കമ്മന്റ്കളിലൂടെയും തുടരാം..
തുറന്ന വിശാലമായ മരുഭൂമിയില്‍ – റൂബ് അല്‍ ഖലിയില്‍ – “”കൈയ്യും കാലും മരവിക്കുന്നത് വരെ, വാര്‍ദ്ധക്യം വന്നു മൂടുന്നത് വരെ സ്വന്തം കൂരയില്‍ കൂനിയിരിക്കാതെ, കെട്ടി നിര്‍ത്താത്ത വെള്ളം പോലെ ഒഴുകിപ്പോയ ബദുക്കള്‍ ചോദിക്കുന്നു””
“കഴുത്തിന് ചുറ്റും സ്വന്തം വിധി കെട്ടിത്തൂക്കിയല്ലേ ഓരോ മനുഷ്യരും ജീവിക്കുന്നത്”” പിന്നെ മരണത്തിന്റെ ഓഹരി എന്തിന്
വീട്ടിലിരുന്നു ഇരന്നു വാങ്ങണം??