ഭൂമിയുടെ കാന്തികധ്രുവങ്ങൾക്കുനേരേ നോക്കിനിൽക്കുന്നതുപോലെ തെക്കുവടക്ക് ദിശയിൽ പുറ്റുകൾ ഉണ്ടാക്കുന്ന ഒരുതരം ചിതലുകൾ ഉണ്ട് ആസ്ത്രേലിയയിൽ. അതിനാൽ അവയെ കാന്തികച്ചിതലുകൾ (Magnetic Termite) എന്നാണ് വിളിക്കുന്നത്. ഇത്തരം വലിയൊരു ചിതൽപ്പുറ്റിൽ പത്തുലക്ഷം അംഗങ്ങൾ വരെ ഉണ്ടാവും. രാജ്ഞിയും രാജാവും പണിക്കാരും സൈനികരുമെല്ലാമുള്ള ഒരു കോളനിയാവും ഒരു പുറ്റിൽ ഉണ്ടാവുക. നല്ല കട്ടിയാണ് ഈ വീടുകളുടെ പുറംതോടിനുള്ളത്. എന്നാൽ ഉള്ളിലെ വേർതിരിക്കുന്ന പ്രതലങ്ങൾ താരതമ്യേന കട്ടികുറഞ്ഞവയാണ്. ആർച്ചുകളും പാലങ്ങളും തുരങ്കങ്ങളും ചിമ്മിനിയുമെല്ലാമുള്ള ഈ നിർമ്മിതികൾ വളരെ ശാസ്ത്രീയമായി നിർമ്മിച്ചിരിക്കുന്നവയാണ്. ഈ കൂട്ടിലെ പലചിതലുകൾക്കും ജീവിതത്തിൽ ഒരിക്കലും ഈ പുറ്റുവിട്ട് പോകേണ്ടിവരാറില്ല, അതിനാൽത്തന്നെ അവയുടെ പുറംതൊലികൾ നേർത്തതും വിളറിയതും ആയിരിക്കും. കാഴ്ചശക്തി തീരെക്കുറഞ്ഞ ഇവയ്ക്ക് സ്വയം രക്ഷിക്കാനും കഴിവില്ല.
രണ്ടു സ്പീഷിസ് കാന്തികച്ചിതലുകൾ ആണുള്ളത്. Amitermes laurensis എന്നയിനം ക്വീൻസ്ലാന്റിനുവടക്കോട്ടുമാത്രമേ ഇങ്ങനെ പരന്ന പുറ്റുകൾ ഉണ്ടാക്കാറുള്ളൂ. ഇവിടുന്നു തെക്കോട്ടുള്ള പ്രദേശത്ത് ഇവയുണ്ടാക്കുന്ന കൂടുകൾ ലളിതമായ സ്തൂപികപോലെയാണ്. പൊതുവേ കാന്തിക ചിതലുകൾ എന്നറിയപ്പെടുന്നത് രണ്ടാമത്തെ സ്പീഷിസായ Amitermes meridionalis ആണ്.
തെക്കുവടക്ക് ദിശയിലേക്ക് തിരിഞ്ഞിരിക്കുന്ന ഈ കൂടുകൾ പലകകൾ നിരത്തി കുത്തിനിർത്തിയിരിക്കുന്നതുപോലെ തോന്നും. സെമിത്തേരിയിലെ ഫലകങ്ങൾ ആണെന്ന് തെറ്റിദ്ധരിക്കാനും മതി. നാലുമീറ്ററോളം ഉയരത്തിൽ കാണപ്പെടുന്ന ഇവയുടെ ഈ സവിശേഷ ആകൃതിക്ക് കൃത്യമായ കാരണങ്ങൾ അറിയില്ല. എന്നാലും രാവിലെയും വൈകുന്നേരവും അന്തരീക്ഷം തണുത്തിരിക്കുമ്പോൾ നന്നായി സൂര്യപ്രകാശം പരന്ന പ്രതലങ്ങളിൽ ലഭിക്കാൻ ഈ നിൽപ്പ് സഹായിക്കുന്നുണ്ടെന്നു കരുതുന്നു. പരന്ന രൂപമായതിനാൽ ഉച്ചസമയം വെയിൽ കുറച്ചുമാത്രം പതിക്കുന്നതിനാൽ ചൂടു പുറ്റുകളിൽ ഏൽക്കുന്നത് കുറവായിരിക്കും. രാവിലെ ചിതലുകൾ പുറ്റിനുള്ളിലെ പടിഞ്ഞാറുവശത്ത് കേന്ദ്രീകരിച്ചിരിക്കുമ്പോൾ വൈകുന്നേരങ്ങളിൽ ഇവ കൂടുതലും കിഴക്കുഭാഗത്താവും ഉണ്ടാവുക. ഉയർന്ന ആർദ്രതയും താരതമ്യേന സ്ഥിരമായ താപവുമായിരിക്കും ഈ കൂടിന്റെ അകത്ത്. പരീക്ഷണാർത്ഥം പുറ്റിനെ കിഴക്കുപടിഞ്ഞാറുദിശയിലേക്ക് തിരിച്ചുവച്ചപ്പോൽ ഉള്ളിലെ താപം ആറുഡിഗ്രി വരെ ഉയർന്നതായി കാണപ്പെട്ടു. വെള്ളപ്പൊക്കമുണ്ടാകുന്ന കാലത്ത് കോളനിക്കുള്ളിൽ സുരക്ഷിതമായി താമസിച്ചുകൊണ്ട് സംഭരിച്ചുവച്ചിരിക്കുന്ന ഭക്ഷണമുപയോഗിച്ച് കോളനി കഴിഞ്ഞുകൂടുന്നു. വെള്ളമിറങ്ങുമ്പോൾ പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവന്ന് പുറ്റിനുള്ളിൽ സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുന്നു ഇവർ. പ്രധാനമായും ഉണങ്ങിയ പുല്ലാണ് ഇവയുടെ ഭക്ഷണം. ജോലിക്കാർ രാത്രിക്ക് ശേഖരിക്കുന്ന പുല്ല് ചെറുകഷണങ്ങളാക്കി മുറിച്ച് വലിയ അളവിൽ പുറ്റിന്റെ അറകളിൽ സൂക്ഷിച്ചുവയ്ക്കുന്നു. എന്തായാലും വലിയ പ്രദേശങ്ങൾ മുഴുവൻ സമാന്തരമായി കുത്തിനിർത്തിയ ഫലകങ്ങൾ പോലെയുള്ള ഈ ചിതൽപ്പുറ്റുകൾ കാണുന്നവർക്ക് അദ്ഭുതം പകർന്നുകൊണ്ട് ആസ്ത്രേലിയയിൽ നിലനിൽക്കുന്നു.